ദുബൈ വിമാനത്താവളത്തിൽ കൂടുതൽ ബയോമെട്രിക് കാമറകൾ ഒരുങ്ങുന്നു
                                                            ഷീബ വിജയൻ
ദുബൈ: ദുബൈ വിമാനത്താവളത്തിൽ കൂടുതൽ ബയോമെട്രിക് കാമറകൾ ഒരുങ്ങുന്നു. എമിറേറ്റ്സ് എയർലൈനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കുവേണ്ടി കമ്പനി ടെർമിനൽ മൂന്നിൽ 200ൽ ഏറെ ബയോമെട്രിക് കാമറകളാണ് സ്ഥാപിക്കുന്നത്. യാത്രക്കാരുടെ ചെക്-ഇൻ വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന പദ്ധതി 8.5 കോടി ദിർഹമിന്‍റെ നിക്ഷേപത്തിന്‍റെ ഭാഗമായാണ് സജ്ജീകരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ(ജി.ഡി.ആർ.എഫ്.എ) സഹകരണത്തോടെ വികസിപ്പിച്ച ‘ഫേസ് റെകഗ്നിഷൻ’ സംവിധാനം വഴി നേരത്തേ രജിസ്റ്റർ ചെയ്ത എമിറേറ്റ്സ് യാത്രക്കാർക്ക് ചെക്-ഇൻ, ഇമിഗ്രേഷൻ, ലോഞ്ചുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവയിലൂടെ കാമറയിൽ നോക്കുക മാത്രം ചെയ്ത് കടന്നുപോകാം.
എന്നാൽ പുതിയ സാങ്കേതികവിദ്യ യാത്രക്കാരനെ ഒരു മീറ്റർ അകലെവെച്ച് തിരിച്ചറിയുമെന്നും രേഖകൾ കാണിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നും എമിറേറ്റ്സ് വ്യക്തമാക്കി. എമിറേറ്റ്സ് ആപ്പിലോ സെൽഫ് സർവിസ് കിയോസ്കുകളിലോ ചെക്-ഇൻ കൗണ്ടറുകളിലോ രജിസ്റ്റർ ചെയ്താൽ സംവിധാനം ഉപയോഗിക്കാനാകും. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ പിന്നീട് എപ്പോഴും നിശ്ചിത ബയോമെട്രിക് ലെയ്നിലൂടെ കടന്നുപോകാനാകും.
ddfs
												
										
																	