മായങ്കിനും പൂജാരക്കും അർധ സെഞ്ചുറി; ഇൻഡോർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലീഡ്

ഇന്‍ഡോർ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യക്ക് ലീഡ്. ഇന്‍ഡോറിലെ ഹോള്‍ക്കർ സ്‌റ്റേഡിയത്തിൽ രണ്ടാം ദിനം ലഞ്ചിന് പിരിയുന്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിട്ടുണ്ട്. 38 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. സെഞ്ചുറിക്കരികിലുള്ള മായങ്ക് അഗര്‍വാളും (91), വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (35)യുമാണ് ക്രീസില്‍. അബു ജായേദാണ് ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റും വീഴ്ത്തിയത്.
രണ്ടാം ദിനം ആദ്യ സെഷനില്‍ ചേതേശ്വര്‍ പൂജാര (54), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ഇരുവരും അബു ജായേദിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. സെയ്ഫ് ഹസ്സന് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. കോലിക്കാവട്ടെ രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ജായേദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രോഹിത് ശര്‍മയുടെ വിക്കറ്റും ജായേദാണ് നേടിയിരുന്നത്.
166 പന്തുകള്‍ നേരിട്ട അഗര്‍വാള്‍ ഇതുവരെ 13 ഫോറും ഒരു സിക്‌സും നേടിയിട്ടുണ്ട്. രഹാനെയുടെ അക്കൗണ്ടില്‍ അഞ്ച് ബൗണ്ടറികളുണ്ട്. ഇരുവരും ഇതുവരെ 69 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.