മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡൽഹി: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. സൗകര്യക്കുറവുള്ള ചില പള്ളികളിൽ മാത്രമാണ് ഇപ്പോൾ തടസ്സമുള്ളത്. സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം കമാൽ ഫറൂഖി പറഞ്ഞു. ശബരിമല യുവതീപ്രവേശന കേസിനൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന കേസും സുപ്രീംകോടതിയുടെ വിശാലബെഞ്ചിന് വിട്ട സാഹചര്യത്തിലാണ് മുസ്ലീം വ്യക്തി നിയമബോർഡ് നിലപാട് വ്യക്തമാക്കിയത്.
കമാൽ ഫറൂഖിയുടെ വാക്കുകൾ...
വിശാലബെഞ്ചിന് കേസ് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.മതസ്വാതന്ത്രവും മതകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരവും, മതകാര്യങ്ങളിലെ ലിംഗസമത്വവും അങ്ങനെ വളരെ ആഴവും വ്യാപ്തിയുമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് കേസുകൾ വിശാലബെഞ്ചിന്‍റെ പരിഗണനയ്ക്കായി വിട്ടത് എന്നാണ് മനസിലാക്കുന്നത്. ഒരു മതേതര രാജ്യത്തെ മതപരമായ കാര്യങ്ങളിൽ ചില പൊതുധാരണകളും നിയമങ്ങളും ആവശ്യമാണ്.
മുസ്ലീം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണ്. എന്നാൽ എല്ലാ പള്ളികളിലും സ്ത്രീകൾക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാൽ തന്നെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം ഉറപ്പാക്കാൻ സമയം വേണം.