യുവതീപ്രവേശം ഒഴിവാക്കുന്നതാണ് നല്ലത് : സർക്കാരിന് നിയമോപദേശം

ന്യൂഡൽഹി∙ ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നത് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം. സുപ്രീം കോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്. വിധിയിൽ അവ്യക്തതയുണ്ട്. കേസിൽ അന്തിമ വിധിപ്പകർപ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നൽകി.
ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ കയറ്റാന്‍ മുന്‍പും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. മല കയറുമെന്നു പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിടുന്നവരാണെന്നും അതു പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും. യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ കൂടുതൽ യുവതികൾ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ദർശനത്തിനു യുവതികളെത്തിയാൽ തടയുമെന്ന നിലപാടിലാണ് ബിജെപിയും, ശബരിമല കർമസമിതി, ആചാര സംരക്ഷണ സമിതി പോലുള്ള സംഘടനകളും.