സൗദി പൊതുമാപ്പ് അവസാനിച്ചു : 6,00,000 പേർ രാജ്യം വിട്ടതായി റിപ്പോർട്ട്
റിയാദ് : സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്നലെ അവസാനിച്ചു. ‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന ക്യാന്പയിൻ മാർച്ച് 29 ന് തുടങ്ങി റമദാൻ ഒടുവിൽ അവസാനിക്കുന്ന രീതിയിൽ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് മൂന്നു മാസത്തിനു ശേഷം വീണ്ടും ഒരു മാസം കൂടി നീട്ടി നൽകുകയായിരുന്നു. ഞായറാഴ്ച്ചയോടെ ഇത് അവസാനിചതിനാൽ കടുത്ത നിലപാടിലേക്ക് അധികൃതർ നീങ്ങുമെന്ന മുന്നറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്ന സൗകര്യങ്ങൾ ഉപയോഗിച്ച് ഇതിനകം ആറ് ലക്ഷത്തോളം അനധികൃത തൊഴിലാളികൾ രാജ്യം വിട്ടതായാണ് കണക്കുകൾ. ഇതിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ വീണ്ടും സൗദിയിലേക്ക് പുതിയ വിസകളിൽ തിരിച്ചെത്തിയതായും സൗദി പാസ്പോർട്ട് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. വിരലടയാളം എടുത്ത് വിടുന്ന ഇവർ വീണ്ടും തിരിച്ചുവരുന്നതിനു തടസ്സമില്ലെന്നു തുടക്കത്തിൽ തന്നെ അധികൃതർ വ്യക്തമാക്കിയതിനെ തുടർന്നാണ് ഇത്.
ഹുറൂബടക്കം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന നിരവധി മലയാളികൾക്കും സൗദി അധികൃതർ അനുവദിച്ച പൊതുമാപ്പ് ഉപയോഗപ്രദമായിട്ടുണ്ട്. പൊതുമാപ്പ് അവസാനിച്ചതോടെ നിയമ ലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധനക്ക് തുടക്കമിട്ടതായി അധികൃതർ അറിയിച്ചു. ഇതിന് തുടക്കം കുറിച്ച് ബിസിനസ് മേധാവികളുമായി ചർച്ച നടത്തി തങ്ങളുടെ സ്ഥാപനങ്ങളിൽ നിയമ ലംഘകർ ഇല്ലെന്നു ഉറപ്പു വരുത്താന് നിർദ്ദേശം നൽകി കഴിഞ്ഞു.
പൊതുമാപ്പിന് ശേഷം കൃത്യമായ രേഖകൾ ഇല്ലാത്തവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി ശിക്ഷിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ കാര്യങ്ങൾ നീക്കാനായി ഇന്ത്യൻ എംബസ്സി അധികൃതർ നല്ല രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ച വെച്ചത്. കൂടാതെ വിവിധ മലയാളി സംഘടനകളും നിയമ ലംഘകർക്ക് തിരിച്ചു പോകാനുള്ള സകല സൗകര്യങ്ങളും സൗദിയുടെ വിവിധ ഭാഗങ്ങളിലൊരുക്കിയതും ഏറെ പ്രശംസനീയമാണ്.

