കൊവിഡ്: സർക്കാർ ഓഫിസുകളിലെ സേവനങ്ങൾ വെട്ടിക്കുറച്ച് ഖത്തർ

ദോഹ: കൊവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഖത്തറിലെ സർക്കാർ ഓഫിസുകളിൽ വൈകുന്നേരങ്ങളിൽ സേവനങ്ങൾ വെട്ടിക്കുറച്ചു. രാജ്യത്തെ രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പുതിയ നടപടികളുടെ ഭാഗമായാണ് ഇന്ന് മുതൽ പുതിയ നിബന്ധന നടപ്പാക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർക്കാർ ഓഫിസുകളിലെ സേവനങ്ങൾ നിർത്തിവെയ്ക്കും.
ഖത്തറിൽ ഇതുവരെ 188,100 കൊവിഡ് കേസുകളും 324 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ പൊതുജന സേവനങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് തൊഴിൽ വികസന മന്ത്രാലയം അറിയിച്ചു. ജോലി സ്ഥലങ്ങളിൽ ഗവണ്‍മെന്റ് ജീവനക്കാരുടെ പ്രവർത്തനശേഷി 50 ശതമാനമായി കുറച്ചുകൊണ്ട് ഖത്തർ സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകൾ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും ഈ നിബന്ധന ബാധകമാണ്.
വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. വിശുദ്ധ റമദാൻ മാസത്തിലെ പ്രത്യേക പ്രാർത്‍ഥനയായ താരാവീഹ് വീടുകളിലേക്ക് മാത്രം പരിമിതപ്പെടുത്തി. സിനിമാ ശാലകൾ, തീയറ്ററുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, മ്യൂസിയം, പബ്ലിക് ലൈബ്രറികൾ, ഗാർഡനിലും ബീച്ചുകളിലുമുള്ള ഒത്തുകൂടലുകൾ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.
പൊതുഗതാഗതത്തിൽ 20 ശതമാനം മാത്രമാണ് ശേഷി. വെള്ളി, ശനി ദിവസങ്ങളിൽ ബോട്ട്, യാർഡ് സർവീസുകൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.