വ്യാപാര-നിക്ഷേപ വികസനം : അമേരിക്കയും ഖത്തറും താൽപര്യ പത്രം ഒപ്പുവെച്ചു

ദോഹ : അമേരിക്കയുമായുള്ള സാന്പത്തിക, നിക്ഷേപ, വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചു സാന്പത്തിക വാണിജ്യ മന്ത്രി ഷെയ്‌ഖ് അഹമ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് അൽതാനി യു.എസ്− ഖത്തർ ബിസിനസ് കൗൺസിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബരാക്കത്, അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട്് എന്നിവരുമായി ചർച്ച നടത്തി. ചർച്ചകൾക്കൊടുവിൽ വ്യാപാര വികസനത്തിനുള്ള താൽപര്യ പത്രത്തിൽ ഖത്തർ വാണിജ്യമന്ത്രാലയവും യു.എസ്− ഖത്തർ ബിസിനസ് കൗൺസിലും ഒപ്പുവച്ചു. യു.എൻ പൊതുസഭയുടെ 72−ാം സമ്മേളനത്തിനായാണു വാണിജ്യമന്ത്രി ന്യൂയോർക്കിലെത്തിയത്.
ഇരുരാജ്യങ്ങളിലും പരസ്‌പര വ്യവസായ നിക്ഷേപം വർദ്ധിപ്പിക്കാനും യു.എസ്− ഖത്തർ ബിസിനസ് കൗൺസിലിന്റെ അംഗസംഖ്യ ഉയർത്താനും താൽപര്യപത്രത്തിൽ നിർദ്ദേശമുണ്ട്. ഇതിനു പുറമേ ഖത്തറിൽ വ്യാപാര, വ്യവസായ സംരംഭങ്ങൾ തുടങ്ങാനും ഖത്തരി കന്പനികളിൽ നിക്ഷേപം നടത്താനും യു.എസിലെ വ്യവസായികൾക്ക് എല്ലാ സഹായവും ലഭ്യ മാക്കും.
സാങ്കേതിക വൈദഗ്‌ദ്ധ്യം പങ്കുവയ്‌ക്കുക, ഇരുരാജ്യങ്ങളിലെയും വ്യാപാര, വ്യവസായ നികുതി നിയമങ്ങൾ വിശദീകരിക്കുന്ന ശിൽപശാലകൾ സംഘടിപ്പിക്കാനും താൽപര്യപത്രത്തിൽ വ്യവസ്ഥയുണ്ട്. ഖത്തറും യു.എസും തമ്മിൽ വ്യാപാര, വ്യവസായ, നിക്ഷേപ വികസനത്തിനു താൽപര്യപത്രം ഒപ്പുവയ്‌ക്കാനായതു വലിയ നേട്ടമാണെന്നു വാണിജ്യമന്ത്രി പറഞ്ഞു. കൂടുതൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും ഇതു വഴിയൊരുക്കുമെന്നു ഷെയ്‌ഖ് അഹ്‌മദ് ചൂണ്ടിക്കാട്ടി.
ഖത്തറുമായുള്ള വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുന്നതിൽ അമേരിക്കൻ കന്പനികൾക്ക് ഏറെ താൽപര്യമുണ്ടെന്നു യു.എസ്− ഖത്തർ ബിസിനസ് കൗൺസിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബരാക്കത് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ 2016ൽ നടന്നത് 1,920 കോടി റിയാലിന്റെ വ്യാപാരമാണ്. ഖത്തറിന്റെ ആറാമത്തെ വലിയ വാണിജ്യപങ്കാളിയാണ് അമേരിക്ക.