വനിതാ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് : ബാങ്ക് ഗ്യാരന്റി നിർത്തിയത് പുനഃപരിശോധിക്കുന്നു

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബാങ്ക് ഗാരന്റി നിർത്തലാക്കിയ തീരുമാനം ഇന്ത്യാ ഗവൺമെന്റ് പുനഃരവലോകനം ചെയ്‌തേക്കും. വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ കുവൈത്തിൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആലോചന. ദിവസങ്ങൾക്കകം തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
വനിതാ ഗാർഹികത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ 2500 ഡോളർ ബാങ്ക് ഗാരന്റി നിർദ്ദേശിച്ചിരുന്നത്. കഴിഞ്ഞാഴ്ച കേന്ദ്ര സർക്കാർ ഇത് പിൻവലിക്കുകയും കുവൈത്ത് സർക്കാർ ഇന്ത്യയിൽ നിന്നുള്ള വനിതാ ഗാർഹികത്തൊഴിലാളി നിയമനത്തിനുണ്ടായിരുന്ന വിലക്ക് ഒഴിവാക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ വിദേശകാര്യ സഹമന്ത്രി വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളിൽ ഗാർഹികത്തൊഴിലാളി നിയമനം കൂടുതൽ കർശനമാക്കേണ്ടതുണ്ട് എന്ന വികാരമാണ് പൊതുവെ ഉയർന്നത്.
ഔദ്യോഗിക ചർച്ചകൾക്ക് പുറമെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലുള്ള ഷെൽട്ടറും എം.ജെ.അക്ബർ സന്ദർശിച്ചിരുന്നു. ഇരുപതോളം വനിതകളാണ് അവിടെ അന്തേവാസികളായി ഉള്ളത്. ഇനി ഒരിക്കലും തിരിച്ചുവരാൻ താൽപര്യമില്ലെന്ന നിലപാടാണ് അവർ മന്ത്രിയെ അറിയിച്ചത്.