ഒമാനിൽ ഐസിയുകൾ നിറഞ്ഞു കവിഞ്ഞു


മസ്‌കറ്റ്: ഒമാനിൽ‍ ഉടനീളമുള്ള നിരവധി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ‍ നിറഞ്ഞു കവിഞ്ഞു. ഐസിയുവിൽ‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികൾ‍ 100 ശതമാനത്തിലെത്തി. സുൽ‍ത്താൻ‍ ഖബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രി, സലാലയിലെ സുൽ‍ത്താൻ ഖബൂസ് ആശുപത്രി, ഖസബ് ആശുപത്രി എന്നിവയാണ് ഇപ്പോൾ‍ കൊവിഡ് രോഗികളാൽ‍ പൂർ‍ണ്ണമായും നിറഞ്ഞിരിക്കുന്നത്.

കൊവിഡ് രോഗബാധയെ തുടർ‍ന്ന് സുൽ‍ത്താനേറ്റിലെ ആശുപത്രികളിൽ‍ പ്രവേശിപ്പിക്കപ്പെട്ട മൊത്തം രോഗികളുടെ എണ്ണം 751 ൽ‍ എത്തി. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്തെ ഏറ്റവും ഉയർ‍ന്ന കണക്കാണിതെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് മൊഹമ്മദ് അൽ‍ സയീദി പറഞ്ഞു.

രാജ്യത്ത് 234 ഐസിയുകളാണ് ഉള്ളത്. ആകെ 1,789 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണവൈറസിന്റെ ഏറ്റവും പുതിയ വിവരങ്ങൾ‍ ചർ‍ച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ചുചേർ‍ത്ത സുപ്രീം കമ്മിറ്റിയുടെ വാർ‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദവും മുൻകരുതൽ‍ നടപടികളിൽ‍ വരുത്തിയ വീഴ്ചയുമാണ് കൊവിഡ് കേസുകൾ‍ ഉയരാൻ പ്രധാന കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വൈറസ് ഒന്നിലധികം തവണ പരിവർ‍ത്തനം ചെയ്തിട്ടുണ്ട്. ഒത്തുചേരലുകൾ‍ പോലുള്ള മുൻകരുതൽ‍ നടപടികൾ‍ പാലിക്കാത്തതാണ് വൈറസ് കേസുകളുടെ എണ്ണം കൂടുന്നതും പുതിയ സമ്മർ‍ദ്ദങ്ങൾ‍ക്ക് കാരണമാകുന്നതെന്നും അൽ‍ സയീദി പറഞ്ഞു.

വാക്‌സിനേഷനുകളുടെ അഭാവത്തിന് സാന്പത്തിക പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വാക്‌സിനുകൾ‍ ലഭ്യമാക്കുന്നതിൽ‍ സുൽ‍ത്താൻ ഹൈതം ബിൻ താരിക് പിന്തുണയ്ക്കുന്നുണ്ടെന്നും അൽ‍ സയീദി പറഞ്ഞു. സമൂഹത്തെ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികളും ക്രമീകരണങ്ങളും സർ‍ക്കാർ‍ നടത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed