സച്ചിന്‍റെ ഡീപ് ഫേക്ക് വീഡിയോ; പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ്
സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോയില്‍ നടപടിയുമായി പൊലീസ്. ഡീപ് ഫേക്ക് തട്ടിപ്പില്‍ സച്ചിന്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുബൈ പൊലീസ് സൈബര്‍ സെല്ലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെയാണ് കേസ്. വീഡിയോ പുറത്തുവിട്ട ഫേയ്സ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്. ഗെയിമിംഗ് കമ്പനി നിർമിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ വെളിപ്പെടുത്തൽ. സാമൂഹിക മാധ്യമങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കർശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാരും അറിയിച്ചിരുന്നു.
ഓൺലൈൻ ഗെയിംമിങ് കമ്പനിയുടെ പരസ്യ ചിത്രത്തിലാണ് സച്ചിന്‍റെതെന്ന പേരിൽ വീഡിയോ പ്രചരിച്ചത്. ശബ്ദവും ദൃശ്യങ്ങളും സച്ചിന്‍റേതിന് സമാനമായിരുന്നു. മകളായ സാറ തെന്‍ഡുല്‍ക്കര്‍ ഗെയിം കളിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സച്ചിൻ പ്രതികരണവുമായെത്തിയത്. വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിക്കുകയായിരുന്നു.സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിൽ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാൻ നടപടി വേണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.
asdadsadsads