മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗം: 19കാരൻ അറസ്റ്റിൽ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്ന 19കാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഇയാളുടെ വീട് കത്തിച്ചിരുന്നു. പിന്നാലെ അരുൺ സിങ്, ജിവാൻ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ 11 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
മേയ് നാലിനാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. കുകി വിഭാഗത്തിൽപെട്ട രണ്ട് യുവതികളെ ജനക്കൂട്ടം നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മാസങ്ങൾക്കുശേഷം ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കനത്ത രോഷമാണ് ഉയർന്നത്. ഇതോടെയാണ് നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായത്. കൂട്ടബലാത്സംഗത്തിനിരയായ യുവതികളിലൊരാളുടെ സഹോദരനെയും അച്ഛനെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു. മറ്റൊരു യുവതി കാർഗിൽ യുദ്ധത്തിൽ പോരാടിയ സൈനികന്‍റെ ഭാര്യയുമാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ജൂൺ 12ന് പരാതി നൽകിയിട്ടും വനിതാ കമീഷൻ നടപടിയെടുത്തില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷനാണ് ഇരകളുമായി സംസാരിച്ചശേഷം വനിതാ കമീഷന് പരാതി നൽകിയിരുന്നത്.
asdadsads