തെരഞ്ഞെടുപ്പ് പ്രചാരണം: നർമദയെ പൂജിച്ച് പ്രിയങ്കയുടെ തുടക്കം
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജബൽപുരിൽ എത്തി. രാവിലെ പത്തരയോടെ ജബൽപുരിൽ എത്തിയ പ്രിയങ്ക നർമദ തീരത്തെ ഗൗരിഘട്ടിൽ പ്രാർഥന നടത്തി. തുടർന്ന് പ്രിയങ്ക റാണി ദുർഗാവതിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. മുഗളന്മാരുമായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ചയാളാണ് റാണി ദുർഗാവതി. നർമദാ പൂജയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽ നാഥ്, കോൺഗ്രസ് നേതാക്കളായ ജെ.പി. അഗർവാൾ, വിവേക് ടാങ്ക എന്നിവരും പങ്കെടുത്തു. എംഎൽഎ തരുൺ ഭാനോട്ട് പ്രിയങ്കക്ക് ഗണപതിയുടെ വിഗ്രഹവും സമ്മാനിച്ചു. ജബൽപുരിൽ ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രിയങ്കയുടെ റാലിയിൽ രണ്ടു ലക്ഷം പേർ പങ്കെടുക്കും. മഹാകോശൽ മേഖലയുടെ ആസ്ഥാനമാണു ജബൽപുർ. ആദിവാസി വോട്ടുകൾ നിർണായകമായ ഈ മേഖലയിലെ 13 പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ 11ഉം 2018ൽ കോൺഗ്രസ് നേടിയിരുന്നു.
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകാത്ത സ്ഥലമെന്ന നിലയിലാണു ജബൽപുരിൽ റാലി സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് രാജ്യസഭാംഗം വിവേക് തൻഖ പറഞ്ഞു. മഹാകോശൽ, ഗ്വാളിയർ-ചന്പൽ, സെൻട്രൽ ഇന്ത്യ, നിമാർ-മാൾവ, വിന്ധ്, ബുന്ദേൽഖണ്ഡ് എന്നിങ്ങനെ ആറു മേഖലകളാണു മധ്യപ്രദേശിലുള്ളത്. ജബൽപുർ, കട്നി, സിയോനി, നരസിംഹ്പുർ, ബാലാഘട്ട്, മണ്ഡ്ല, ദിൻഡോരി, ഛിന്ദ്വാഡ ജില്ലകൾ ഉൾപ്പെടുന്ന മഹാകോശൽ മേഖലയിൽ 38 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2018ൽ ഈ മേഖലയിൽ കോൺഗ്രസ് 24 സീറ്റ് നേടിയിരുന്നു. ബിജെപിക്ക് 13 സീറ്റാണു കിട്ടിയത്. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു. 2013ൽ ബിജെപിക്ക് 24 സീറ്റും കോൺഗ്രസിന് 13 സീറ്റുമാണുണ്ടായിരുന്നത്.
asadsads

