ഹിജാബ് കേസിൽ ഭിന്നാഭിപ്രായം; വിശാല ബെഞ്ച് രൂപീകരിക്കാൻ തീരുമാനം

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധന വിഷയത്തിൽ സുപ്രിംകോടതിയിൽ ഭിന്നവിധി. ഹിജാബ് നിരോധനത്തിനെതിരെ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹർജികൾ തള്ളി. കർണാടക ഹൈക്കോടതി വിധി അദ്ദേഹം ശരിവച്ചു. എന്നാൽ ഇതിനോട് ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു. അദ്ദേഹം ഭിന്നവിധിയെഴുതുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ വിശാല ബെഞ്ച് രൂപീകരിക്കാൻ രണ്ടംഗ ബെഞ്ച് ശുപാർശ ചെയ്തു.
കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നാണ് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കുന്നത്. ഹിജാബ് നിരോധനത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
11 ചോദ്യങ്ങൾ ആധാരമാക്കിയാണ് താൻ വിധി പ്രസ്താവിച്ചതെന്നാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വ്യക്തമാക്കിയത്. ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന നിരീക്ഷണം നടത്താൻ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾ ജസ്റ്റിസ് ധൂലിയ തന്റെ വിധിയിൽ സൂചിപ്പിച്ചു. വിധി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്കാണ് പോകുക. ചീഫ് ജസ്റ്റിസാണ് വിശാല ബെഞ്ചിന് രൂപം നൽകുക.
hfc