ഗതാഗതക്കുരുക്കിൽ; ശസ്ത്രക്രിയ മുടങ്ങാതിരിക്കാൻ കിലോമീറ്ററുകൾ ഓടി ആശുപത്രിയിലെത്തി ഡോക്ടർ
ഗതാഗതക്കുരുക്കിൽ കുരുങ്ങി സമയം വൈകിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി ഡോക്ടർ. ബംഗളൂരുവിലെ സർജാപുരിലാണ് സംഭവം. മണിപ്പാൽ ആശുപത്രിയിലെ ഗാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോക്ടർ ഗോവിന്ദ് നന്ദകുമാറാണ് രോഗിക്കു വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ആശുപത്രിയിൽ കൃത്യസമയത്തെത്തി ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടർക്ക് കഴിഞ്ഞു.
കഴിഞ്ഞയാഴ്ചയുണ്ടായ സംഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. പിത്താശയ രോഗം മൂലം ദുരിതമനുഭവിക്കുന്ന രോഗിക്കാണ് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. കാർ സർജാപുര− മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ ട്രാഫിക്കിൽ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനുറ്റു ദൂരമേ ബാക്കിയുണ്ടായിരുന്നുള്ളൂ, പക്ഷേ 45 മിനിറ്റു എടുത്താലും ആ ദൂരം താണ്ടാന്‍ ചിലപ്പോൾ ഈ ട്രാഫിക്ക് ബ്ലോക്കിനിടെ സാധിക്കില്ലെന്ന് മനസിലാക്കിയാണ് കാർ ഡ്രൈവറെ ഏൽപ്പിച്ച് ആശുപത്രിയിലേക്ക് ഓടാമെന്ന് തീരുമാനിച്ചതെന്നും ഡോക്ടർ പറഞ്ഞു.
ദിവസവും വ്യായാമം ചെയ്യുന്നതിനാൽ ഓടാൻ പ്രയാസമൊന്നും തോന്നിയില്ല. ആംബുലൻസുകൾക്കു പോലും കടന്നു പോകാൻ കഴിയാത്ത തരത്തിലുള്ള ഗതാഗതപ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിത ഉണ്ടാകും എന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു മുമ്പും ബംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വാഹനം ഉപേക്ഷിച്ച് ഡോക്ടർ ഗോവിന്ദ് നടന്നിട്ടുണ്ട്. രോഗിയെ നന്നായി പരിചരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഉള്ളതിനാൽ മറ്റു പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. ചെറിയ ആശുപത്രികളുടെ സ്ഥിതി ഇങ്ങനെയാവണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ പെട്ട് നേരത്തെ മരണം വരെ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയും വെള്ളക്കെട്ടും കൂടാതെ റോഡിലെ കുഴികളും കൂടി നഗരനിരത്തുകളിലെ ഗതാഗതം വീണ്ടും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
sudj