ഉറങ്ങിക്കിടക്കവേ എസി പൊട്ടിത്തെറിച്ചു; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
ഉറങ്ങിക്കിടക്കവേ എ സി പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. മുംബൈയിലെ ലോവർ പരേലിലെ മരിയൻ മാൻഷനിലെ വസതിയിലാണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എസി പൊട്ടിത്തെറിച്ചത് മൂലം വസതിയിൽ തീ പിടിത്തവുമുണ്ടാകുകയായിരുന്നു. ലക്ഷ്മി റാത്തോട്, മകൾ മധു എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പരുക്കേറ്റ ലക്ഷ്മിയുടെ ഭർത്താവ് തേജാഭായിയുടേയും മകൻ ദിനേശിന്റേയും നില ഗുരുതരമാണ്. ഇവർ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വേനൽക്കാലത്ത് മകൾ മധുവാണ് വീട്ടിലേക്ക് എസി വാങ്ങിയത്.
ഞായറാഴ്ച്ച രാത്രിയോടെ ഇവരുടെ വീട്ടിൽ നിന്നും വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേൾക്കുകയായിരുന്നു. രാത്രി 12 നും രണ്ടിനുമിടയിലായിരുന്നു വീട്ടിൽ തീ പടർന്നത്. ഇതിനെ തുടർന്ന് അയൽക്കാർ പൊലീസിനേയും അഗ്നിശമനസേനയേയും അറിയിക്കുകയായിരുന്നു.
പൊലീസ് ഉടൻ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മധുവും ലക്ഷ്മിയും മരണപ്പെടുകയായിരുന്നു. എസിക്ക് വയറിങ്ങ് പ്രശ്‌നങ്ങളുണ്ടായിരുന്നതായി ദിനേഷ് പറഞ്ഞിരുന്നെന്ന് തേജാഭായിയുടെ അനന്തരവൻ സുരേഷ് പറഞ്ഞു. തീ പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ലക്ഷ്മി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് ലക്ഷ്മി മരിച്ചത്.