അമേരിക്കയിലെ ചികിത്സ ഫലിച്ചില്ല; ഇന്ത്യയിലെത്തിയ യുവതിയുടെ കണ്ണിൽ‍ നിന്നും പുറത്തെടുത്തത് മൂന്ന് ഭീമൻ ഈച്ചകളെ


അമേരിക്കക്കാരിയായ യുവതിയുടെ കണ്ണിൽ‍ നിന്നും മൂന്ന് ഭീമൻ ഈച്ചകളെ പുറത്തെടുത്ത് ഡൽ‍ഹിയിലെ ഡോക്ടർ‍മാർ‍. അമേരിക്കയിലെ ഡോക്ടർ‍മാർ‍ പരാജയപ്പെട്ടതോടെ യുവതി ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.

32കാരിയായ യുവതിയുടെ കണ്ണിൽ‍ അപൂർ‍വ്വമായ അണുബാധ ഉണ്ടെന്ന് അമേരിക്കൻ ഡോക്ടർ‍മാർ‍ ആദ്യം കണ്ടെത്തിയിരുന്നു. എന്നാൽ‍ ചികിത്സിക്കാനാകില്ലെന്നും അപൂർ‍വ്വങ്ങളിൽ‍ അപൂർ‍വ്വമായ സംഭവമാണിതെന്നും ഡോക്ടർ‍മാർ‍ അറിയിച്ചു. അസഹ്യമായ കണ്ണുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ശരീരത്തിൽ‍ നിന്നും മൂന്ന് ഈച്ചകളെയാണ് പുറത്തെടുത്തത്. കണ്ണിൽ‍ എന്തോ ചലിക്കുന്ന പോലെ അനുഭവപ്പെട്ടു. രക്തം വരാനും തുടങ്ങിയെന്ന് യുവതി പറഞ്ഞു. പിന്നാലെയാണ് യുവതി ആശുപത്രിയിൽ‍ ചികിത്സ തേടിയത്. പരിശോധനയിൽ‍ കണ്ണിൽ‍ ഭീമൻ ഈച്ച (ബോട്ട്ഫ്ലൈസ്/മയാസിസ്) ഉള്ളതായി കണ്ടെത്തി.

പ്രാഥമിക ചികിത്സ നൽ‍കിയ ശേഷം അമേരിക്കയിലെ ഡോക്ടർ‍മാർ‍ തന്നെ ഡിസ്ചാർ‍ജ് ചെയ്തതായും മറ്റ് ചികിത്സകൾ‍ നിഷേധിച്ചതായും യുവതി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നു. വലതുകണ്ണിന് മുകളിൽ‍ നീർ‍വീക്കവും ചുവപ്പ് നിറവുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. സങ്കീർ‍ണ്ണമായ ശസ്ത്രക്രിയ ആയതിനാലാണ് യുവതിയെ അമേരിക്കയിലെ ഡോക്ടർ‍മാർ‍ ചികിത്സിക്കാതിരുന്നത്. കണ്ണിൽ‍ വേദന അനുഭവപ്പെടുന്നതിന് മൂന്ന് നാല് ആഴ്ചകൾ‍ക്ക് മുന്‍പ് യുവതി ആമസോൺ കാടുകളിൽ‍ യാത്ര ചെയ്തിരുന്നു. ഇവിടെ നിന്നുമാകാം യുവതിയുടെ കണ്ണിൽ‍ ഈച്ച കയറിയതെന്നാണെന്നാണ് യുവതി പറയുന്നത്.

രണ്ട് സെന്റിമീറ്റർ‍ വലിപ്പമുള്ള മൂന്ന് ജീവനുള്ള ഈച്ചകളെയാണ് യുവതിയുടെ ശരീരത്തിൽ‍ നിന്നും നീക്കം ചെയ്തത്. ഒന്ന് വലത് മുകളിലെ കൺപോളയിൽ‍ നിന്നും രണ്ടാമത്തേത് കഴുത്തിൽ‍ നിന്നും മൂന്നാമത്തേത് വലത് കൈയ്യിൽ‍ നിന്നുമാണ് നീക്കം ചെയ്തത്. ബോട്ട്ഫ്ളൈസ് എന്ന് അറിയപ്പെടുന്ന ഇത്തരം ഈച്ചകളെ പുറത്തെടുത്തില്ലെങ്കിൽ‍ കോശങ്ങൾ‍ക്ക് വലിയ ആഘാതമുണ്ടാക്കും. മനുഷ്യ ശരീരത്തിലെ സെല്ലുകൾ‍ നശിപ്പിക്കുകയും അത് ജീവന് തന്നെ ഭീഷണിയാവുകമാണ് ചെയ്യുക. ഇത്തരത്തിലുള്ള ഈച്ചകൾ‍ മനുഷ്യ ശരീരത്തിൽ‍ തുളച്ചു കയറുകയോ മൂക്കിലൂടെയോ കണ്ണിലൂടെയോ കയറുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ‍ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ‍ കൂടുതലും റിപ്പോർ‍ട്ട് ചെയ്യുന്നത് ഗ്രാമപ്രദേശത്തിൽ‍ നിന്നുമാണ്.

ഡൽ‍ഹിയിലെ വസന്ത്കുഞ്ചിലുള്ള ഫോർ‍ട്ടിസ് ഹോസ്പിറ്റലിലാണ് യുവതി ചികിത്സയ്ക്കായി എത്തിയത്. അവിടുത്തെ ഡോക്ടർ‍ മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സംഘം രോഗനിർ‍ണ്ണയം നടത്തുകയും ചികിത്സിക്കുകയുമായിരുന്നു. അനസ്തേഷ്യ നൽ‍കാതെ തന്നെ ശസ്ത്രക്രിയയിലൂടെ ഭീമന്‍ ഈച്ചകളെ പുറത്തെടുക്കുകയും ചെയ്തു. കൃത്യമായ സമയത്ത് ചികിത്സ നൽ‍കാനായതിനാലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായതെന്നും ഡോക്ടർ‍മാർ‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed