കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ നാല് പേർ മരിച്ചു
വിദിഷ: മധ്യപ്രദേശിലെ വിദിഷയിൽ കുട്ടിയെ രക്ഷിക്കുന്നതിനിടെ മുപ്പതോളം പേർ കിണറ്റിൽ വീണ 30 പേരിൽ നാല് പേർ മരിച്ചു. കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ കിണറിന്‍റെ മുകൾത്തട്ട് ഇടിഞ്ഞായിരുന്നു അപകടം. 50 അടി ആഴമുള്ള കിണറ്റില്‍ 20 അടി വെള്ളമാണുള്ളത്. വിദിഷയിലെ ഗഞ്ച് ബസോദയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി ഒന്പതോടെയാണ് കുട്ടി കിണറ്റില്‍ വീണത്. തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാനായി ഗ്രാമീണര്‍ തടിച്ചു കൂടുകയും ചിലർ കിണറ്റിൽ ഇറങ്ങുകയുമായിരുന്നു. ഇതിനിടെ ആൾക്കൂട്ടത്തിന്‍റെ ഭാരം താങ്ങാനാവാതെ മുകൾത്തട്ട് തകർന്ന് വീഴുകയായിരുന്നു.
19 പേരെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ 13 പേരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും. ഇവരുടെ ചികിത്സ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.