പ്രധാനമന്ത്രി ആവാസ് യോജനയിലെ കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് സിബിഐ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലെ (പിഎംഎവൈ)കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് സിബിഐ. കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന കപിൽ, ധീരജ് വാധവൻ സഹോദരങ്ങൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ധവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്‍റെ (ഡിഎച്ച്എഫ്എൽ) ഉടമസ്ഥരാണിവർ. 11, 755 കോടിയിലധികം രൂപയുടെ വ്യാജ ഭവനവായ്പാ അക്കൗണ്ടുകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഇവർ സബ്സിഡി ഇനത്തിൽ 1,880 കോടി രൂപയാണ് തട്ടിയെടുത്തത്.
2022−ൽ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. സാന്പത്തിക ദുർബല വിഭാഗങ്ങളിൽ (ഇഡബ്ല്യുഎസ്) നിന്നുള്ളവർക്കും താഴ്ന്ന, ഇടത്തരം വരുമാന ഗ്രൂപ്പുകളിൽ നിന്നുള്ളവർക്കുമാണ് വായ്പ അനുവദിക്കുന്നത്. ഈ വായ്പയുടെ പലിശ സബ്സിഡിയായി ലഭിക്കും. വായ്പകൾ അനുവദിച്ച ഡിഎച്ച്എഫ്എൽ പോലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് സബ്സിഡി ക്ലെയിം ചെയ്യേണ്ടത്. കപിലും ധീരജ് വാധവനും ഡിഎച്ച്എഫ്എലിന്‍റെ ബാന്ദ്രാ ശാഖയിൽ മാത്രം 2.6 ലക്ഷം വ്യാജ ഭവനവായ്പ അക്കൗണ്ടുകൾ ആരംഭിച്ചിരുന്നു. 2007−2019 കാലയളവിൽ 14,046 കോടി രൂപ ഈ അക്കൗണ്ടുകൾക്ക് സർക്കാർ അനുവദിച്ചു. ഇതിൽ 11,755 കോടി മറ്റ് വ്യാജ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു.

