താരങ്ങളുടെ ട്വീറ്റിന് പിന്നിൽ ബിജെപിയുടെ സമ്മര്‍ദമോ? മഹാരാഷ്ട്ര സര്‍ക്കാർ അന്വേഷിക്കും
മുംബൈ: നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാർ അന്വേഷണം നടത്തും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്.
ഒരേ സ്വഭാവത്തിലുള്ള ട്വീറ്റുകള്‍ ആസൂത്രണം ചെയ്തതാണോ എന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നാണ് അനില്‍ ദേശ്മുഖ് വ്യക്തമാക്കിയത്. സുനില്‍ ഷെട്ടി പോസ്റ്റില്‍ ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം" എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ലത മങ്കേഷ്കര്‍, അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സമാന നിലപാടുമായി രംഗത്തെത്തി. പിന്നാലെയാണ് ബിജെപി സമ്മര്‍ദം ചെലുത്തി ട്വീറ്റ് ചെയ്യിച്ചതാണെന്ന ആരോപണം ഉയര്‍ന്നത്.
