ജാർഖണ്ധിൽ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചു കൊന്നു

റാഞ്ചി: ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം രണ്ട് യുവാക്കളെ അതിക്രൂരമായി മർദ്ദിച്ചു. ഗുരുതരപരിക്കേറ്റ ഒരാൾ മരിച്ചു. രണ്ടാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളും അത്യാസന്ന നിലയിലാണ്. ജാർഖണ്ധിലെ ദുംകയിലെ കതികുണ്ട് ഗ്രാമത്തിലായിരുന്നു സംഭവം. ശുഭൻ അൻസാരിയെന്ന (26) യുവാവാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ദുലാൽ (22) പരിക്കുകളോടെ ആശുപത്രിയിലാണ്. ആടുകളുമായി യുവാക്കളെ ഗ്രാമത്തിനു വെളിയിൽ കണ്ടു എന്നാരോപിച്ചാണ് കതികുണ്ട് ഗ്രാമവാസികൾ ഇവരെ മർദിച്ചത്. ഗ്രാമവാസികളിൽ ചിലർ ഇവരെ വളയുകയും വലിച്ചിഴച്ച് ഗ്രാമത്തിൽ എത്തിക്കുകയും മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും അതിക്രൂര മർദനത്തെ തുടർന്ന് ഇവർ അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ അൻസാരി മരിച്ചു.