ജ്വല്ലറി കൊള്ളയടിച്ച നാലംഗ സംഘം തെളിവു നശിപ്പിക്കാന്‍ സി.സി.ടി.വി റെക്കോര്‍ഡറിനു പകരം അഴിച്ചെടുത്തത് ടി.വി സെറ്റപ്പ്‌ബോക്‌സ്


ന്യുഡല്‍ഹി: ഡല്‍ഹിയിലെ ബെഗംപുരില്‍ ജ്വല്ലറി കൊള്ളയടിച്ച നാലംഗ മോഷ്ടാക്കള്‍ തെളിവു നശിപ്പിക്കാന്‍ സിസിടിവി റെക്കോര്‍ഡറിനു പകരം അഴിച്ചെടുത്ത് കടന്നത് ടിവി സെറ്റപ്പ് ബോക്‌സ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജ്വല്ലറിയില്‍ കയറി തോക്കുചൂണ്ടി സംഘം ആഭരണങ്ങളടക്കം 26 ലക്ഷം രൂപയുടെ മോഷണമാണ് നടത്തിയത്. മോഷണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ബോധ്യപ്പെട്ട മോഷ്ടാക്കള്‍ തിരിച്ചുപോകുന്നതിനിടെ സെറ്റപ്പ്‌ബോക്‌സും അഴിച്ചെടുക്കുകയായിരുന്നു.
സിസിടിവി റെക്കോര്‍ഡര്‍ പരിശോധിച്ചതില്‍ നിന്നും മോഷ്ടാക്കളെ തിരിച്ചറിയാന്‍ അന്വേഷണ കഴിഞ്ഞു. പ്രതികളെ അറസ്റ്റുചെയ്യാനുള്ള നിര്‍ദേശം ലഭിച്ചുകഴിഞ്ഞതായി റോഹിണി ഡെപ്യുട്ടി കമ്മീഷണര്‍ എസ്.ഡി മിശ്ര പറഞ്ഞു.
ഗുല്‍ഷന്‍ എന്നയാളുടെ ജ്വല്ലറിയിലാണ് ശനിയാഴ്ച 1.30ന് മോഷണം നടന്നത്. ആഭരണങ്ങള്‍ വാങ്ങാനെന്ന ഭാവേനയാണ് സംഘത്തിലെ രണ്ട് പേര്‍ ആദ്യം ജ്വല്ലറിയിലെത്തിയത്. വൈകാതെ രണ്ടു പേര്‍ കൂടി സംഘത്തിനൊപ്പമെത്തി. ആരുംതന്നെ മുഖംമറച്ചിരുന്നില്ല. പെട്ടെന്ന് സംഘത്തിലെ ഒരാള്‍ ഗുല്‍ഷനെ ഇടിച്ചുവീഴ്ത്തി. ഈ സമയം മറ്റു മൂന്നു പേര്‍ ചേര്‍ന്ന് ജ്വല്ലറി കാലിയാക്കി. ഷോപ്പിലുണ്ടായിരുന്ന 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും ഇവര്‍ തട്ടിയെടുത്തു. എന്നാല്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന സേഫ് തുറക്കാന്‍ സംഘത്തിന് കഴിയാത്തതിനാല്‍ അവ നഷ്ടപ്പെട്ടില്ല. മോഷണദൃശ്യം മുഴുവന്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സിസിടിവിയുടെ റെക്കോര്‍ഡര്‍ ആണെന്ന് കരുതി മോഷ്ടാക്കാള്‍ ടി.വിയുടെ സെറ്റപ്പ്‌ബോക്‌സും അഴിച്ചെടുത്ത ശേഷം കടന്നുകളഞ്ഞു.

You might also like

  • Straight Forward

Most Viewed