കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാക്കണം : കേന്ദ്രമന്ത്രി മേനക ഗാന്ധി
ന്യൂഡൽഹി : കേന്ദ്രസർക്കാർ രാജ്യത്ത് കഞ്ചാവിന്‍റെ ഉപയോഗം നിയമ വിധേയമാക്കാൻ ആലോചിക്കുന്നു. വനിതാ−ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് മന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യം നിർദ്ദേശിച്ചത്. രോഗ ചികിത്സാ ആവശ്യങ്ങൾക്കായി കഞ്ചാവിനെ നിയമവിധേയമാക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ യുഎസ് നടപ്പാക്കിയ പദ്ധതിയെയാണ് ഇന്ത്യ മാതൃകയാക്കുന്നത്.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. കൊഡേയ്ൻ കഫ് സിറപ്പുകളും ഇൻഹേലറുകളും വൻതോതിൽ ദുരുപയോഗം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും മേനക ഗാന്ധി പറഞ്ഞു. കൂടാതെ, റെയിൽവേ േസ്റ്റഷനുകൾക്കു സമീപം ഡീഅഡിക്ഷൻ സെന്‍ററുകൾ ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കാൻസർ ചികിത്സയ്ക്ക് കഞ്ചാവ് മരുന്നായി ഉപയോഗിക്കാൻ യുഎസ് ഗവണ്‍മെന്‍റ് അനുമതി നൽകിയിരുന്നു. ബ്രെയിൻ ട്യൂമർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിലാണ് കഞ്ചാവ് ഉപയോഗിക്കുക.
ചികിത്സയ്ക്കായി ലഹരിമരുന്ന് ഉപയോഗിക്കാൻ അർജന്‍റീന, ചിലി, കൊളംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും അനുവദിക്കുന്നുണ്ട്. പെറുവിൽ സമാനമായ നിയമ ഭേദഗതി പരിഗണനയിലാണ്.

