തൃശൂരിൽ മുണ്ടിനീര് പടരുന്നു; ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ
ഷീബ വിജയൻ
തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീർ (Mumps) രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും വായുവിലൂടെയാണ് പകരുന്നത്.
ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗത്തിന്റെ പ്രധാന ലക്ഷണം ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലുണ്ടാകുന്ന വീക്കമാണ്. ചെറിയ പനി, തലവേദന, വായ തുറക്കുന്നതിനും വെള്ളമിറക്കുന്നതിനുമുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും രോഗബാധ കാണാറുണ്ട്. മുതിർന്നവരിൽ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയേറെയാണ്.
കൃത്യമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ രോഗം തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി എന്നിവയെ ബാധിക്കാൻ ഇടയുണ്ട്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികൃതർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കണം. രോഗബാധിതരായ കുട്ടികളെ യാതൊരു കാരണവശാലും സ്കൂളുകളിലേക്ക് അയക്കരുത്. രോഗലക്ഷണങ്ങൾ ഉള്ളവർ പൂർണ്ണ വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. മാസ്ക് ധരിക്കൽ, കൈകൾ സോപ്പിട്ട് കഴുകൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിലൂടെ രോഗപ്പകർച്ച തടയാമെന്നും ഡിഎംഒ വ്യക്തമാക്കി.
eqwqweqweqw

