ഇന്ത്യ-ചൈന ബന്ധത്തിൽ വഴിത്തിരിവ്: ആറു വർഷത്തിന് ശേഷം നാഥുലാ ചുരം വഴിയുള്ള വ്യാപാരം പുനരാരംഭിച്ചു
ശാരിക
ന്യൂഡൽഹി: കോവിഡും അതിർത്തി സംഘർഷങ്ങളും കാരണം ആറു വർഷമായി മുടങ്ങിനിന്ന നാഥുലാ ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം പുനരാരംഭിച്ചു. ഇന്നാണ് ഈ പാത വീണ്ടും പ്രവർത്തനക്ഷമമായത്. ഉഭയകക്ഷി ബന്ധത്തിലെ നിർണായക വഴിത്തിരിവായി ഇതിനെ വിലയിരുത്തപ്പെടുന്നു.
സിക്കിമിലെ ഷെറാതാംഗിനെ ടിബറ്റിലെ റിൻചെൻഗംഗുമായി ബന്ധിപ്പിക്കുന്ന പുരാതന സിൽക്ക് റൂട്ടിന്‍റെ ഭാഗമാണ് നാഥുലാ ചുരം. 2020-ൽ മഹാമാരിയെത്തുടർന്ന് നിർത്തിവച്ച വ്യാപാരം പിന്നീട് അതിർത്തിത്തർക്കങ്ങളെ തുടർന്ന് അനിശ്ചിതമായി നീളുകയായിരുന്നു.
വർഷങ്ങളോളം അടച്ചിട്ടതും കഠിനമായ ഹിമാലയൻ ശൈത്യവും മൂലം നാഥുലാ ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന്, വ്യാപാരം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇരുരാജ്യങ്ങളും ചേർന്ന് ഇവിടെയുള്ള സൗകര്യങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കുകയുണ്ടായി.
അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിലെ സാമ്പത്തിക വിനിമയം പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക വ്യാപാരവും സാംസ്‌കാരിക കൈമാറ്റവും വർധിപ്പിക്കുക, ഉഭയകക്ഷി ബന്ധവും അതിർത്തിയിലെ സമാധാനവും കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പാത തുറക്കുന്നതിന്‍റെ പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളുടെയും നയതന്ത്ര ഇടപെടലുകളുടെയും ഫലമായാണ് പാത വീണ്ടും തുറക്കാൻ ധാരണയായത്.
kjkj

