റാസ് ലഫാൻ സ്ഫോടനം: 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 മരണം; വിദേശകാര്യ മന്ത്രി തീവ്രദുഃഖം രേഖപ്പെടുത്തി
ശാരിക l ഗൾഫ്
ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരണപ്പെട്ട സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അതീവ ദുഃഖം രേഖപ്പെടുത്തി. ഞായറാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തെത്തുടർന്നുണ്ടായ വൻ തീപിടുത്തമാണ് ദുരന്തത്തിന് കാരണമായത്. ഖത്തറിലെ ഇന്ത്യൻ എംബസി അവിടുത്തെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. ഇതോടൊപ്പം ഇരകളുടെ ഭൗതികദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ എംബസി സ്വീകരിച്ചുവരികയാണ്.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 13 പേരിൽ 12 പേരും ഇന്ത്യൻ പൗരന്മാരാണ്, ഒരാൾ പാകിസ്ഥാൻ സ്വദേശിയുമാണ്. ഇതിനുപുറമേ ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഖത്തർ അധികൃതർ അറിയിച്ചു. ഇതൊരു ഓപ്പറേഷണൽ അപകടം മാത്രമാണെന്നും അട്ടിമറി സാധ്യതകൾ ഇല്ലെന്നും ഖത്തർ എനർജി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാർസാൻ ഗ്യാസ് ഫെസിലിറ്റിയിലെ മെയിന്റനൻസ് ജോലികൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ദൌർഭാഗ്യകരമായ അപകടം സംഭവിച്ചത്.

