ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ട് ചോർന്നു; മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസിൽ വൻ വിവാദം
ശാരിക l കേരളം
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എംഎൽഎമാരുടെ അഭിപ്രായം തേടിയെത്തിയ ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമിരുന്ന റിപ്പോർട്ട് ചോർന്നത് കോൺഗ്രസിനുള്ളിൽ വലിയ വിവാദത്തിന് തിരികൊളുത്തി. എംഎൽഎമാരുമായുള്ള അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങിയ മുകുൾ വാസ്നിക്കിന്റെ കൈവശമിരുന്ന പട്ടിക ഫോട്ടോഗ്രാഫർമാർ പകർത്തിയതോടെയാണ് രഹസ്യരേഖ പുറത്തായത്. ഓരോ എംഎൽഎയുടെയും പേരും അവർ പിന്തുണയ്ക്കുന്ന നേതാവിന്റെ പേരും രേഖപ്പെടുത്തിയ ലിസ്റ്റിലെ ഒരു ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നിവരുടെ പേരുകൾ വ്യക്തമാണ്. ഇതിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐ.സി. ബാലകൃഷ്ണൻ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഒരേപോലെ പിന്തുണ നൽകിയതായും പട്ടികയിലുണ്ട്. കെ. നീലകണ്ഠന്റെ പേരിന് നേരെ പ്രത്യേക പരാമർശങ്ങളില്ലാത്തതിനാൽ അദ്ദേഹം നിഷ്പക്ഷ നിലപാടിലാണെന്നാണ് സൂചന.
അത്യന്തം രഹസ്യമായി സൂക്ഷിക്കേണ്ട രേഖകൾ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്ന് ആക്ഷേപമുയർന്നു കഴിഞ്ഞു. കേന്ദ്രനേതൃത്വത്തെ മാത്രം അറിയിച്ച കാര്യങ്ങൾ പരസ്യമായതിൽ എംഎൽഎമാർ കടുത്ത അതൃപ്തിയിലാണ്. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകാനിരിക്കെ ഉണ്ടായ ഈ സുരക്ഷാ വീഴ്ച ഹൈക്കമാൻഡിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
fgdfg

