കോഴിക്കോട്ടെ കൊലപാതകം; 19കാരനായ പ്രതി പിടിയിൽ


ആദ്യത്തെ കൊലക്കേസ് നടത്താന്‍ പണമില്ലാത്തതിനാല്‍ വീണ്ടും ഒരാളെ കൊന്ന 19 കാരന്‍ പിടിയില്‍. കോഴിക്കോട് നഗരമദ്ധ്യത്തില്‍ വിവിധ ഭാഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശിയായ അര്‍ജുന്‍ ആണ് പിടിയിലായത്. എട്ട് മാസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്.

ഡിസംബര്‍ 11 നാണ് അന്യസംസ്ഥാന തൊഴിലാളിയായ സാദിഖ് കൊല്ലപ്പെട്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള ഇടവഴിയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാറില്‍ വച്ച് സാദിഖ് ഒരാളെ കണ്ടുമുട്ടിയതായി ശ്രദ്ധയില്‍ പെട്ടു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേണത്തിലാണ് പ്രതിയായ അര്‍ജുന്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിക്കുന്നത്.

ചെന്നൈയിലെത്തി അന്വേഷിച്ചപ്പോള്‍ ഇയാള്‍ മറ്റൊരു കൊലക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞു. ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പതിനഞ്ച് വയസ്സുള്ള കുട്ടിയെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നതായിരുന്നു അര്‍ജുന്റെ പേരിലുണ്ടായിരുന്ന കേസ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ കേരളത്തിലേക്ക് കടന്നത്.


അന്വേഷണ സംഘം പ്രതി താമസിക്കുന്ന ചേരിയില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദ്യത്തെ കൊലപാതക കേസ് നടത്തുന്നതിന് പണം ആവശ്യമായി വന്നപ്പോള്‍ വീണ്ടും കൊല ചെയ്യുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയത്. ബാറില്‍ വച്ച് പരിചയപ്പെട്ട സാദിഖിന്റെ പോക്കറ്റില്‍ പണം കണ്ടതോടെ അത് തട്ടിയെടുക്കാന്‍ പിന്നാലെ കൂടുകയായിരുന്നു. ആരുമില്ലാത്ത സ്ഥലത്തെത്തിച്ച് വെട്ടുകല്ല് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി വെളിപ്പെടുത്തി. സാദിഖിന്റെ കൈയ്യിലുണ്ടായിരുന്ന 7000 രൂപയും മോഷ്ടിച്ചു എന്നും ഇയാള്‍ വെളിപ്പെടുത്തി.

article-image

dsf

You might also like

  • Straight Forward

Most Viewed