എൻഡോസൾഫാൻ: ദയാബായി നിരാഹാരസമരം ആരംഭിച്ചു

എൻഡോസൾഫാൻ ദുരിതബാധിതർക്കായി സാമൂഹ്യ പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ദുരിതത്തിൽ ഇരയായവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ദയാബായിയുടെ സമരം.ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയിൽ അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് സഹനസമരത്തിന് തയാറായതെന്നും ദയാബായി പറഞ്ഞു.എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി അടിയന്തരമായി മെഡിക്കൽ ക്യാമ്പ് നടത്തണം. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണഘടനാപരമാണ്. അത് നിറവേറ്റാന്‍ സർക്കാർ തയാറാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർഗോഡിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എന്‍ഡോസൾഫാന്‍ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കൂടംകുളം ആണവനിലയ വിരുദ്ധ സമരനേതാവ് എസ്.പി. ഉദയകുമാർ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ചികിത്സയ്ക്ക് വേണ്ടി കേരളത്തിൽ സമരം ചെയ്യേണ്ടി വരുന്നത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അനുകൂലമായ തീരുമാനമെടുക്കുന്നില്ലെങ്കിൽ സമരത്തിന്റെ ഗതി മാറ്റണമെന്നും ഉദയകുമാർ ആവശ്യപ്പെട്ടു.
സംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫാ.യുജിൻ പെരേര, എൻ.സുബ്രഹ്‌മണ്യൻ, എസ്. രാജീവൻ, സോണിയ ജോർജ്, എം. സുൽഫത്ത്, ഷാജി അട്ടക്കുളങ്ങര, തുളസീധരൻ പള്ളിക്കൽ, ഡോ. സോണിയ മൽഹാർ, ശിവദാസൻ, ലോഹിതാക്ഷൻ പെരിന്തൽമണ്ണ, സാജൻ കോട്ടയം, ജോസ് തൃശൂർ, ജോർജ് എറണാകുളം, താജുദ്ദീൻ പടിഞ്ഞാർ, സീതി ഹാജി കോളിയടുക്കം തുടങ്ങിയവർ പ്രസംഗിച്ചു.
jfgj