നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങൾ അടങ്ങിയ, മെമ്മറി കാർഡ് രണ്ടു തവണ തുറന്നതായി കണ്ടെത്തി

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ, കോടതിയിൽ ഹാജരാക്കിയ മെമ്മറി കാർഡ് രണ്ടു തവണ തുറന്നിട്ടുണ്ടെന്നു കണ്ടെത്തിയതായി അന്വേഷണ സംഘം ഹൈക്കോടതിയിൽ. ഇതു സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്എസ്എൽ ഡയറക്ടറുടെ റിപ്പോർട്ടു സഹിതമുള്ള സത്യവാങ്മൂലം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദവും ഇതിൽ ആവർത്തിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കപ്പെടുകയാന്നെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.
നിശ്ചിത മെമ്മറി കാർഡുകളും അനുബന്ധ ഫയലുകളും 2018 ജനുവരി 9നും ഡിസംബർ13നും ആക്സസ് ചെയ്തിട്ടുണ്ടെന്നാണ് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നതെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. കേസിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണത്തിനു കൂടുതൽ സമയം അനുവദിക്കണമെന്നും അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിനും സർക്കാരിനും എതിരെ ശക്തമായ ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത കോടതിയിൽ ഹർജി നൽകിയിരുന്നത്. മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഒപ്പമാണെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിക്കുകയാണ് ഇന്നു പ്രോസിക്യൂഷൻ ചെയ്തിരിക്കുന്നത്.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടരുന്നതിൽ എതിർപ്പില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിനു കൂടുതൽ സമയം അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.