തൃക്കാക്കരയിൽ ട്വന്റി−20 യുഡിഎഫിനെ പിന്തുണയ്ക്കും; രമേശ് ചെന്നിത്തല
തൃക്കാക്കരയിൽ ട്വന്റി−20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി−20ക്കെതിരെ പിടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിൽ നിന്ന് തിക്താനുഭവങ്ങൾ നേരിടുന്നവരാണ് ട്വന്റി−20. അവർക്ക് സർക്കാർ വിരുദ്ധ വികാരമുണ്ടെന്നും സർക്കാരിന് തിരിച്ചടി കൊടുക്കാൻ ട്വന്റി−20 മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തൃക്കാക്കരയിൽ ട്വന്റി−20യെ ഒപ്പം നിർത്താനുള്ള കോൺഗ്രസ് നീക്കങ്ങൾ ഫലം കണ്ടേക്കുമെന്നാണ് സൂചന. പരസ്യ പിന്തുണ തേടി കെപിസിസി അധ്യക്ഷന്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ ട്വന്റി−20−കോൺഗ്രസ് സൗഹൃദം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തൽ.
തൃക്കാക്കരയിൽ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകൾക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി−20യെ കൂടെ നിർത്താൻ കോൺഗ്രസ് നീക്കം തുടങ്ങിയത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് ട്വന്റി−20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി−20യെ ഒപ്പം നിർത്താനുള്ള തീരുമാനം എറണാകുളത്തെ കോൺഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്.
ട്വന്റി−20 വോട്ട് സർക്കാരിനെതിരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ യുഡിഎഫ് സഹായിച്ചില്ലെന്നും ക്രൈസ്തവ വോട്ട് ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിലവർധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.