സ്കൂളുകൾ പൂർണ്ണ സജ്ജം ; 47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്‌കൂളുകളിലേക്ക്

സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്‌കൂളുകളിലെത്തും. ഒന്ന് മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണുള്ളത്. കോവിഡ് മഹാമാരിയുടെ വരവിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് സ്കൂളുകൾ സമ്പൂർണ തോതിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവർത്തനം. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, തദ്ദേശ ഭരണം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക. പൂർണതോതിൽ പ്രവർത്തിക്കാൻ സ്കൂളുകൾ സജ്ജമാണെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്നുംപൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്തെ സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.