മന്ത്രിയുടെ കാർ ഇടിച്ചു മരിച്ച അധ്യാപകന്റെ കുടുംബത്തിന് 75 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി വിധി

മന്ത്രിയായിരിക്കെ ഡോ.എം.കെ.മുനീർ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച് ചങ്ങനാശേരി എൻഎസ്എസ് കോളജിലെ മലയാളം പ്രഫസർ ശശികുമാർ മരിച്ച സംഭവത്തിൽ അവകാശികൾക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ മാവേലിക്കര എംഎസിടി കോടതി ജഡ്ജി കെന്നത്ത് ജോർജ് വിധിച്ചു. 2015 മേയ് 18ന് രാത്രി 11ന് കായംകുളം കമലാലയം ജംക്‌ഷനിൽ സ്കൂട്ടറിൽ ദേശീയപാത റോഡിന്റെ കുറുകെ കടക്കുമ്പോൾ തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്ക് യാത്രചെയ്ത മന്ത്രിയുടെ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ വീട്ടിലേക്കു പോകുകയായിരുന്നു അധ്യാപകനായ ശശികുമാർ എന്നാൽ സ്വകാര്യവാഹനം മന്ത്രിയുടെ യാത്രയ്ക്കായി കേരള സ്റ്റേറ്റ് ബോർഡ് വച്ചും ചുവന്ന ബീക്കൺ ലൈറ്റും സ്ഥാപിച്ചും ഉപയോഗിച്ചത് മറച്ചുവച്ച് ഇൻഷുറൻസ് കരാർ ലംഘിച്ചു എന്ന എച്ച്ഡിഎഫ്സി ജനറൽ കമ്പനിയുടെ തർക്കം കോടതി അംഗീകരിച്ചു. ഇൻഷുറൻസ് കമ്പനി മരിച്ച പ്രഫസറുടെ അവകാശികൾക്കു നൽകുന്ന വിധിത്തുക വാഹന ഉടമയിൽ നിന്ന് ഈടാക്കുന്നതിനു കോടതി അനുവദിച്ചിട്ടുണ്ട്.