മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ പദ്ധതി നിർത്തലാക്കണം ; ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി ഗവർണർ


മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ പദ്ധതി നിർത്തലാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മാസത്തിനുളളിൽ ഈ പദ്ധതി നിർത്തലാക്കാനാണ് നിർദേശം. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം കൊളളയടിച്ചാണ് പെൻഷൻ നൽകുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. മുഴുവൻ പേഴ്സണൽ സ്റ്റാഫിന്റെ വിവരങ്ങളും ഇതു സംബന്ധിച്ച ഫയലും ഒരാഴ്ച്ചക്കകം നൽകാൻ ആവശ്യപ്പെട്ടുളള കത്തും ഗവർണർ ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.

ഗവർണറെന്ന നിലയിൽ സർക്കാരിനെ ഉപദേശിക്കാൻ അധികാരമുണ്ട്. പെൻഷൻ ആനുകൂല്യം ലക്ഷ്യമിട്ടുളള രാഷ്ട്രീയ നിയമനമാണ് പേഴ്സണൽ സ്റ്റാഫിൽ നടക്കുന്നത്. രണ്ടു വർഷം ജോലി ചെയ്താൽ പെൻഷൻ ആനുകൂല്യമുണ്ടെന്നുളള വിവരം മൂന്നുദിവസം മുമ്പാണ് താൻ അറിയുന്നതെന്നും ഗവർണർ പറഞ്ഞു. താൻ കേന്ദ്രമന്ത്രിയായിരന്നപ്പോൾ തനിക്ക് 11 പേരാണ് പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നത്. എന്നാൽ കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ 20-ൽ കൂടുതലാണ്. മറ്റൊരു സംസ്ഥാനത്തും ഇതുപോലെ കോ- ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കുന്ന പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ആനൂകൂല്യം നൽകുന്നില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
രണ്ടു വർഷത്തിന് ശേഷം രാജിവയ്ക്കുകയും പുതിയ ആളുകളെ പകരം നിയമിക്കുകയും ചെയ്യുന്നു. അവർ രണ്ടു വർഷത്തിന് ശേഷം മടങ്ങിപ്പോവുകയും ചെയ്യും. പാർട്ടി കേഡർ വളർത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പെൻഷൻ വിഹിതം നൽകാതെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് ഭരണഘടനാതത്ത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത് ഒഴിവാക്കണമെന്നും അക്കാര്യം നയപ്രഖ്യാപനത്തിന്റെ ഭാഗമാക്കണമെന്നും താൻ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് കടുത്ത നിയമലംഘനവും ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. ഈ ഫയലുകൾ താൻ വിളിപ്പിച്ചിട്ടുണ്ട്. എജി യെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ നടപടികൾ ഭരണഘടനയനുസരിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഗവർണറുടെ ചുമതല. തനിക്ക് രാഷ്ട്രപതിയോട് മാത്രമാണ് വിശദീകരണം നൽകാൻ ഉത്തരവാദിത്വമുള്ളത്. പേഴ്‌സണൽ സ്റ്റാഫ് വിഷയം ഒരിക്കലും വിട്ടുകളയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

You might also like

Most Viewed