കൊച്ചിയിൽ വിദ്യാർത്ഥിനികളെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസ് അന്വേഷണം ഊർജിതം

കൊച്ചിയിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെൺകുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തൽ. മയക്കുമരുന്നിന്റെ കാരിയേഴ്‌സ് ആയി ഉപയോഗിക്കാനാണ് പ്രണയം നടിച്ച് വിദ്യാർത്ഥിനികളെ വശത്താക്കിയത്. പിടിയിലായ യുവാക്കൾ ഇവർക്ക് എംഡിഎംഎയും സ്റ്റാന്പും കൈമാറിയതായി പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ തൃപ്പൂണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റ്യൻ, ജിത്തു എന്നിവർക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടികളിൽ ഒരാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പഠനത്തിൽ കുട്ടികൾ കുറച്ചുകാലമായി ശ്രദ്ധിക്കുന്നില്ലെന്നും പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയിരുന്നെന്നും രക്ഷിതാക്കളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പ്രതികൾ പെൺകുട്ടികളുമായി കാറിൽ സഞ്ചരിക്കുന്പോൾ വാഹനം എറണാകുളം നോർത്തിൽവെച്ച് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് കേസിൽ വഴിത്തിരിവുണ്ടായത്. പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളും രണ്ട് യുവാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറുമായി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സ്‌കൂട്ടർ യാത്രക്കാരനാണ് പൊലീസിനെ വിളിച്ചത്. ശേഷം പൊലീസെത്തി അപകടവിവരം അന്വേഷിക്കുകയും വാഹനത്തിനുള്ളിൽ പരിശോധന നടത്തുകയുമായിരുന്നു.
വാഹനം പരിശോധിക്കുന്നതിനിടയിൽ പെൺകുട്ടികളുടെ പെരുമാറ്റത്തിലുണ്ടായ സംശയമാണ് ചോദ്യം ചെയ്യലിലേക്ക് എത്തിച്ചത്. കാറിന്റെ ഡിക്കിയിൽ നിന്നടക്കം കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തി. നാല് കുട്ടികളും ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയെയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.