നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി

തിരുവനന്തപുരം: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി. കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് േസ്റ്റഷനിലേക്ക് പ്രകടനമായി എത്തിയാണ് കൊച്ചി മുൻമേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ളവർ കീഴടങ്ങിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങുന്നത്.
ജോജു ജോർജ് തങ്ങളുടെ സമരത്തെ അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ടോണി ചമ്മിണി പ്രതികരിച്ചു. ജോജു ജോർജ് സി പി ഐ എമ്മിന്റെ കരുവായെന്നും ഒത്തുതീർപ്പിനെ സിപിഐഎം അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചു. കോൺഗ്രസിന്റെ സമരമായതുകൊണ്ടാണ് ജോജു പ്രതികരിച്ചതെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾക്കെതിരായ പരാതി വ്യാജമാണെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ കള്ളക്കേസെടുത്ത നടപടിക്കെതിരെ കോൺഗ്രസ് പകരം ചോദിക്കുമെന്ന് എറണാകുളം ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസും പ്രതികരിച്ചു.
അതേസമയം കേസിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ നേരത്തേ അറസ്റ്റിലായ പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. കേസിൽ വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജിനെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നാലെ തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്.