സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി; ആദ്യഘട്ടം ഡിസംബർ എട്ടിന്, ഫലം 16ന്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. ഡിസംബർ എട്ടിനാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകലിലായിരിക്കും എട്ടാം തീയതി തെരഞ്ഞെടുപ്പ്. ഡിസംബർ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഡിസംബർ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്നാംഘട്ടമായി വോട്ടെടുപ്പ് നടത്തും. ഡിസംബർ 16 ബുധനാഴ്ചയാണ് വോട്ടെണ്ണൽ.
സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമ പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുൻസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 21,865 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌ക്കരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
34,744 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന നവംബർ പത്തിനകം പൂർത്തിയാക്കും. കൊവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീൻ ആകുന്നവർക്കും പോസ്റ്റൽ വോട്ടിംഗിനുളള സൗകര്യമുണ്ടാകും. മൂന്ന് ദിവസത്തിന് മുമ്പ് തപാൽ വോട്ടിനായി അപേക്ഷിക്കണം.

