കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ പുതിയ മാർഗരേഖ
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ പുതിയ മാർഗരേഖയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും എൺപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി നൽകി. വീടുകൾ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
അഞ്ചുപേരുള്ള സംഘങ്ങൾക്ക് നിബന്ധനകൾ പാലിച്ച് പ്രചാരണം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും തെർമ്മൽ സ്‌കാനറും സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. ഒരു പോളിംഗ് േസ്റ്റഷനിൽ വോട്ട് ചെയ്യാൻ കഴിയുന്നവരുടെ എണ്ണം 1000 ആയി ചുരുക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടന്നിരുന്ന. വെർച്വൽ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം മതിയെന്നായിരുന്നു ചില രാഷ്ട്രീയ പാർട്ടികളുടെ നിലപാട്. എന്നാല്‍ പല പാർട്ടികളും ഇതിനെതിരായിരുന്നു. ഇതോടെയാണ് വെർച്വൽ അല്ലാതെയുള്ള പ്രചാരണം കൂടി അംഗീകരിച്ച് മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.
പ്രചാരണത്തിന് പോകുന്നവർ സാമൂഹിക അകലം പാലിക്കണം. പൊതുയോഗങ്ങളിലും സാമൂഹിക അകലം പാലിക്കണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാർയങ്ങൾ വിലയിരുത്തി അനുമതി നല്‍കണം. സ്ഥാനാർത്ഥികളുമായുള്ള റോഡ് ഷോയ്ക്കും അനുമതിയുണ്ട്. എന്നാൽ വാഹനങ്ങളുടെ എണ്ണം കുറവായിരിക്കണം. രണ്ടുപേർ മാത്രമേ ഒരു വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും മാർഗനിർദേശത്തിൽ പറയുന്നു.

