കൊവിഡ് ബാധിതരുടെ ഫോൺ വിവരച്ചോർച്ച; പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: കൊവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. കൊവിഡ് ബാധിതരുടെ ഫോൺ ടവർ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും പൊലീസ് നടപടിയിൽ അപാകതയില്ലെന്നും കോടതി.
ഫോൺ കോൾ വിശദാംശങ്ങൾ അല്ല മറിച്ച് ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ദിവസേന കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ചെന്നിത്തലയോട് കോടതി പറഞ്ഞു. സെല്ലുലാർ കന്പനികളെ കേസിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ടവർ ലൊക്കേഷൻ എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ പുതുതായി കാര്യങ്ങൾ എന്താണ് പറയുന്നതെന്നും കോടതിയുടെ ചോദ്യം.
രോഗികളുടെ മൊബൈൽ വിവരശേഖരണം മൗലികാവകാശ ലംഘനമാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കഴിഞ്ഞ ദിവസം സർക്കാർ ഫോൺ വിളികളുടെ വിവരങ്ങൾ ആവശ്യമില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. കൂടാതെ രോഗം സ്ഥിരീകരിച്ചതിന് മുൻപുള്ള 14 ദിവസത്തെ വിവരങ്ങൾ മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

