മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച നബീസ അറസ്റ്റിൽ; ആൾമാറാട്ട കുറ്റം ചുമത്തി
കാസർകോട്: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച നബീസ എന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മഞ്ചേശ്വരം മണ്ഡലത്തിലെ ബാക്ര ബയൽ സ്കൂളിലെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് യുവതി കളളവോട്ടിന് ശ്രമിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത നസീബയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ലെന്ന് പിന്നീട് വ്യക്തമായി. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നസീബയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, വോട്ടിങ് ആറമണിക്കൂര്‍ പിന്നിടുമ്പോൾ നാലിടങ്ങളിലും ഭേദപ്പെട്ട പോളിംഗ്. എന്നാൽ കനത്ത മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ട എറണാകുളത്ത് പോളിംഗ് ഇപ്പോഴും മന്ദഗതിയിലാണ്. നിലവിൽ പോളിംഗ് മറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കുന്നത്.
അതേ സമയം നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റെന്ന് കാസർകോട് എംപി രാജ്‍മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഒരേ വീട്ടിൽ രണ്ട് നബീസയുണ്ടായതാണ് പ്രശ്നമായത്. രണ്ട് പേർക്കും മണ്ഡലത്തിൽ വോട്ടുണ്ട്. വോട്ടർ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. വോട്ട് ചെയ്യാൻ വന്ന നബീസ സ്വന്തം ഐഡി കാർഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാൻ വന്നതാണെങ്കിൽ സ്വന്തം ഐഡി കാർഡ് കൊണ്ടല്ലല്ലോ വരികയെന്നും ഉണ്ണിത്താൻ ചോദിക്കുന്നു.

