തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു


തിരുവനന്തപുരം: ആനയറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പേട്ട താഴശ്ശേരി വയലിൽ വീട്ടിൽ വിപിൻ (36) എന്ന കൊച്ചുകുട്ടനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 12.30 ന് ആനറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വഴിയിലാണ് ഓട്ടോ ഡ്രൈവറായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച നിലയിൽ കണ്ടത്. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വലത് കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. തൊലിമാത്രമാണ് വേർപെടാനുണ്ടായിരുന്നത്. ഇടതുപാദവും വെട്ടേറ്റ് വേർപെട്ട നിലയിലായിരുന്നു. ഇരുൾമൂടിയ പ്രദേശമായതിനാൽ സംഭവം നടന്ന് അൽപനേരം കഴിഞ്ഞാണ് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വഴിയാത്രക്കാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂമിൽ നിന്നെത്തിയ പോലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.

ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു. വിപിനോട് മുൻവൈരാഗ്യമുള്ളവരാകാം ഇവർ. ആറംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വർക്ക് ഷോപ്പ് നടത്തിയിരുന്ന അനൂപ് എന്നയാളെ തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതിയാണ് വിപിൻ. ഇതിന് പിന്നിലെ വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed