വിതുര പെൺവാണിഭ കേസ്: ഒന്നാംപ്രതി പിടികിട്ടാപ്പുള്ളി സുരേഷ് പിടിയിൽ
കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയിൽ. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണൽ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകയായിരുന്നു. 2014 മുതൽ ഇയാൾ ഒളിവിലായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.
കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സുരേഷ്. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്. 1996ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോകുകയായിരുന്നു.

