ബന്ധുനിയമനം: മാനദണ്ഡം ലംഘിച്ചെന്ന ആരോപണം തള്ളി മന്ത്രി ജലീൽ
തിരുവനന്തപുരം: മാനദണ്ഡം ലംഘിച്ചാണ് ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം മന്ത്രി കെ.ടി. ജലീൽ തള്ളി. യോഗ്യരായവരെ കിട്ടാത്തതിനാൽ നിയമപരമായാണ് ജനറൽ മാനേജറെ നേരിട്ടു നിയമിച്ചത്. അപേക്ഷ ക്ഷണിച്ചു പരസ്യം നൽകി. അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. കൂടുതൽ പേർക്ക് അവസരം നൽകാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയത്. യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി ജലീൽ കൂട്ടിച്ചേർത്തു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരെ ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണു സ്വകാര്യ ബാങ്ക് ജീവനക്കാരരനായ ബന്ധുവിനെ മന്ത്രി നിയമിച്ചതെന്നു കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. ഡപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തേ അപേക്ഷിച്ച മൂന്നുപേരെ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

