ജില്ലാ-താലൂക്ക് ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമൊരുക്കും : മുഖ്യമന്ത്രി
കൊച്ചി : എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളിലും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഒരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറൽ ആശുപത്രിയിൽ 76 കോടി രൂപ മുടക്കി നിർമ്മിക്കുന്ന സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ നിർമ്മാണവും കാൻസർ ചികിത്സയ്ക്കുള്ള ലീനിയർ ആക്സിലറേറ്റർ യന്ത്രത്തിന്റെ പ്രവർത്തനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൃത്യതയോടെയും ചടുലതയോടെയും പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കിയാൽ കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്നത് വൈകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന് പദ്ധതിരേഖ തയ്യാറാക്കിയ മാതൃകയിൽ ചടുലതയും കൃത്യതയും പാലിച്ചാൽ ഫണ്ട് അനുവദിക്കുന്നത് വൈകില്ല. ആരോഗ്യരംഗത്ത് കാലാനുസൃത നേട്ടങ്ങൾ കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഇനിയും വിപുലമായ തോതിൽ ഇടപെടേണ്ടതുണ്ട്. മറ്റ് സർക്കാർ ആശുപത്രികളും ജനറൽ ആശുപത്രിയിലെ കൂട്ടായ്മ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതോടെ സംസ്ഥാനത്തെ ആരോഗ്യരംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നഗരസഭയ്ക്കായി മറൈൻ ഡ്രൈവിൽ പുതിയ കെട്ടിടം പൂർത്തിയാവുന്നതോടെ നിലവിലുള്ള കോർപറേഷൻ ഓഫിസ് സമുച്ചയവും അനുബന്ധ സൗകര്യങ്ങളും ജനറൽ ആശുപത്രിക്കായി വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് മേയർ സൗമിനി ജെയിൻ വ്യക്തമാക്കി.
പകരം കോർപറേഷൻ സർക്കാർ സ്ഥലം അനുവദിച്ചാൽ മതിയെന്നും പറഞ്ഞു. കെ.വി തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, ജോൺ ഫെർണാണ്ടസ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, എസ്. ശർമ എംഎൽഎ, കലക്ടർ മുഹമ്മദ് സഫിറുല്ല എന്നിവരും ലീനിയർ ആക്സിലറേറ്ററിന് ധനസഹായം നൽകിയ വിവിധ കന്പനി പ്രതിനിധികളും പരിപാടിയിൽ പ്രസംഗിച്ചു.

