‘കടക്കൂ പുറത്ത്’; മാധ്യമ പ്രവർത്തകരെ ശകാരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : തലസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ ശകാരിച്ച് പുറത്താക്കി. മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചർച്ചയിലേക്ക് മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് മാധ്യമങ്ങളുടെ ക്യാമറകൾ സ്ഥാനം പിടിച്ചിരുന്നു. ക്യാമറ എന്തിന് അകത്തു കയറ്റി. നിങ്ങളോട് എന്ത് പറയാനാണ് എന്ന് ചോദിച്ച മുഖ്യമന്ത്രി ‘കടക്കൂ പുറത്ത്’ എന്ന് പറഞ്ഞ് പുറത്താക്കുകയായിരുന്നു.
മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടതിൽ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി. മുഖ്യമന്ത്രി നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്താൻ കഴിയില്ല. മുഖ്യമന്ത്രിയും രാഷ്ട്രീയ പാർട്ടി നേതാക്കളും വരുന്പോൾ മാധ്യമ പ്രവർത്തകർ യോഗം നടക്കുന്ന ഹാളിനകത്തായിരുന്നു. അതുകൊണ്ട് അവരോട് പുറത്തു പോകാൻ പറയുകയായിരുന്നു. യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ കാണുകയും ചെയ്തുവെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.

