ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്ക് ആശ്വാസം, ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
ഷീബ വിജയൻ
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം ഹൈക്കോടതി നീക്കം ചെയ്തു. എന്നാൽ, തന്ത്രിയുടെ ജാമ്യം റദ്ദാക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രിക്ക് 41 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് (SIT) ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലുമില്ലെന്നായിരുന്നു വിജിലൻസ് കോടതിയുടെ മുൻ പരാമർശം. ഇത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. നിലവിൽ കീഴ്‌ക്കോടതിയുടെ ആ പരാമർശം പൂർണ്ണമായി നീക്കിയെങ്കിലും, തന്ത്രിക്ക് ജാമ്യം നിഷേധിക്കാൻ തക്കതായ മറ്റ് കാരണങ്ങൾ ഒന്നുംതന്നെയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാൽ ജാമ്യം റദ്ദാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് അപ്പീലിൽ എസ്ഐടി ഇപ്പോഴും അവകാശപ്പെടുന്നത്.
dxdsdss

