എം.വിന്‍സന്റിന്റെ മൊബൈല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് : കേസ് ഗൂഢാലോചനയെന്ന് എംഎൽഎ
തിരുവനന്തപുരം : വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിന്‍സന്റിന്റെ മൊബൈല്‍ ഫോൺ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. പരാതിക്കാരിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുക്കും. സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ എംഎല്‍എയുമായി തെളിവെടുപ്പിനില്ലെന്നു പൊലീസ് അറിയിച്ചു.
എം.വിൻസന്റ് ഇന്നു വൈകിട്ടു നാലുവരെ പൊലീസ് കസ്റ്റഡിയിലാണ്. വിൻസന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി തള്ളി. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നാണു പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
അതേസമയം, തനിക്കെതിരായ കേസ് സിപിഎമ്മിന്റെ ഗൂഢാലോചനയെന്നു എം.വിൻസന്റ് പറഞ്ഞു. ഗൂഢാലോചനയ്ക്കു പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയും നെയ്യാറ്റിൻകര എംഎൽഎയുമാണ്. ജില്ലാ സെക്രട്ടറിയുടെ ഫോൺവിളികൾ അന്വേഷിക്കണം. താനൊരു തെറ്റും ചെയ്തിട്ടില്ല. കേസ് നിയമപരമായി നേരിടും. നോട്ടിസ് പോലും നൽകാതെ സമീപിച്ചിട്ടും പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു– വിൻസന്റ് പറഞ്ഞു.

