എം. വിൻസെന്റിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി
തിരുവനന്തപുരം : വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ എം. വിൻസെന്റ് എം.എൽ.എയെ പാർട്ടി പദവികളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വിൻസെന്റ് എം.എൽ.എയെ പാർട്ടിയുടെ തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്ന് നീക്കിയതായി കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറിയായിരുന്നു വിൻസെന്റ്. ഇതുൾപ്പെടെയുള്ള പദവികളിൽ നിന്നാണ് നീക്കിയത്. എന്നാൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും കുറ്റം തെളിയുകയോ കോടതി ശിക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ അതേക്കുറിച്ച് ആലോചിച്ചാൽ മതിഎന്നും ഹസൻ വ്യക്തമാക്കി.
നെയ്യാറ്റിൻകര എം.എൽ.എയും സി.പി.എമ്മുമാണ് വിൻസെന്റിന് എതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ഹസൻ ആരോപിച്ചു. വിൻസെന്റിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെങ്കിലും ഒരു സ്ത്രീ പരാതി ഉന്നയിച്ച സ്ഥിതിക്ക് കുറ്റവിമുക്തനാക്കുന്നത് വരെ പദവികളിൽ നിന്ന് മാറ്റിനിറുത്തുക മാത്രമാണെന്ന് ഹസൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ നടനെ അറസ്റ്റ് ചെയ്യാൻ അഞ്ച് മാസം വേണ്ടി വന്നു. എന്നാൽ വിൻസെന്റിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. തിരക്കിട്ടുള്ള അറസ്റ്റ് സംഭവത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മനോരോഗത്തിന് അവർ മരുന്ന് കഴിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ സ്വന്തം സഹോദരി പറഞ്ഞിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഹസൻ ആവശ്യപ്പെട്ടു.

