കൊച്ചി മെട്രോ ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയവും പരിസരവും കർശന നിരീക്ഷണത്തിൽ
കൊച്ചി : കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി പോലീസ് പരിശോധന ശക്തമാക്കി. മെട്രോ ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയവും പരിസര പ്രദേശങ്ങളുമാണ് എറണാകുളം റേഞ്ച് ഐ.ജി പി. വിജയന്റെ നേത്യത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഉദ്ഘാടന വേദിയില്‍ നിന്നും പ്രധാനമന്ത്രി സഞ്ചരിക്കേണ്ട പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്ക് പരിശോധന സംഘം യാത്ര ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. ഉദ്ഘാടന വേദിക്ക് സമീപമുള്ള ഉയര്‍ന്ന കെട്ടിടങ്ങളും കൂടാതെ സ്ഥലത്തെ തിരക്കും പരിശോധന സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു.
സമീപത്തുള്ള ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തി. ഉദ്ഘാടനദിവസം, വേദിക്ക് സമീപമായി കൂടുതല്‍ പേരെ സുരക്ഷക്കായും മറ്റും നിയോഗിക്കുന്നിനാണ് തീരുമാനം. കല്ലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ സേന നേരത്തെ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് സ്‌റ്റേഡിയം ഉദ്ഘാടന വേദിയായി തീരുമാനിച്ചത്.
ആലുവയില്‍ നടത്താനിരുന്ന ചടങ്ങ് സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കലൂരിലേക്ക് മാറ്റിയത്. എസ്‌പിജി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഉദ്ഘാടന വേദി സംബന്ധിച്ച് അന്തിമ തീരുമാനമായത്. ജൂണ്‍ 17നാണ് മോട്രോ ഉദ്ഘാടനം.

