സ്ത്രീകള്‍ക്ക് സഹായമേകാന്‍ ഇനി 'മിത്ര 181'

തിരുവനന്തപുരം : പൊതുസ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ ‘മിത്ര 181' ഇന്ന് മുതൽ നിലവില്‍ വരും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. വനിതാവികസന കോര്‍പ്പറേഷനാണ് മിത്ര 181 ന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീ സുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ലാന്‍ഡ് ലൈനില്‍ നിന്നോ, മൊബൈലില്‍ നിന്നോ സംസ്ഥാനത്ത് എവിടെനിന്നും മിത്ര 181 ലേക്ക് വിളിക്കാം. പരിശീലനം നേടിയവരുടെ സേവനം 24 മണിക്കൂറും ലഭിക്കും. ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനവും ലഭ്യമാക്കും. എല്ലാ ജില്ലകളിലും വൈകാതെ മിത്ര 181ന്റെ ഭാഗമായി എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആരംഭിക്കും.
ആദ്യഘട്ടത്തില്‍ കേന്ദ്രവിഹിതമായ 35 ലക്ഷം അടക്കം 70 ലക്ഷമാണ് പദ്ധതിക്കായി ചെലവിടുന്നത്.