കേരളവും കൈവിട്ടു; രാജ്യത്ത് അധികാരമില്ലാതെ ഇടതുപക്ഷം തകർച്ചയിലേക്ക്
ശാരിക l കേരളം
തിരുവനന്തപുരം: രാജ്യത്ത് അവശേഷിച്ചിരുന്ന ഏക കമ്യൂണിസ്റ്റ് ഭരണപ്രദേശമായ കേരളവും കൈവിട്ടതോടെ ഒരു സംസ്ഥാനത്തും അധികാരമില്ലാത്ത അവസ്ഥയിലേക്ക് ഇടതുപക്ഷം നീങ്ങുന്നു. പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടുതവണ കേരളം ഭരിച്ചശേഷമാണ് സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് വൻതോൽവി ഏറ്റുവാങ്ങിയത്. ഇടതുതരംഗം ആഞ്ഞുവീശിയ 2021 തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ച സ്വന്തമാക്കിയത്. മൂന്നാമതും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫ്, നിലവിലെ കണക്കുകൾ പ്രകാരം 37 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
പതിറ്റാണ്ടുകളോളം പശ്ചിമ ബംഗാൾ ഭരിച്ചശേഷമാണ് സിപിഎം ആ സംസ്ഥാനത്ത് അമ്പേ തകർന്നടിഞ്ഞത്. 1977-ൽ 178 സീറ്റ് നേടിയാണ് സിപിഎം ബംഗാളിൽ അധികാരത്തിലെത്തിയത്. തുടർന്നുള്ള നാല് നിയമസഭകളിലും വൻ വിജയം നേടി ജ്യോതി ബസു മുഖ്യമന്ത്രിയായി. 2001 മുതൽ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യയാണ് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നത്. 2011 തെരഞ്ഞെടുപ്പിലാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചത്. അന്ന് 40 സീറ്റിലാണ് സിപിഎം വിജയിച്ചത്. പിന്നീട് ബംഗാളിൽ സിപിഎമ്മിന് ഒരു തിരിച്ചുവരവുണ്ടായില്ല. 2016-ൽ 26 സീറ്റിലേക്ക് ഒതുങ്ങിയ സിപിഎമ്മിന്, കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച 2021-ൽ ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞില്ല. ഇത്തവണ കോൺഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച പാർട്ടി മൂന്ന് സീറ്റിൽ മാത്രമാണ് മുന്നേറുന്നത്.
കാൽനൂറ്റാണ്ടായി ഭരിച്ച ത്രിപുര 2018-ൽ സിപിഎമ്മിനെ കൈവിട്ടു, അവിടെ ബിജെപി അധികാരത്തിലെത്തി. പിന്നാലെ ആ സംസ്ഥാനത്തും പാർട്ടി തകർന്നടിയുന്നതാണ് കണ്ടത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഇന്ന് രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലാതെ പുറത്തിരിക്കുന്നത്. 2011-ൽ നന്ദിഗ്രാമിലെയും സിംഗൂരിലെയും ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭങ്ങളാണ് ബംഗാളിൽ സിപിഎമ്മിനെ തകർച്ചയിലേക്ക് നയിച്ചത്. ഇതോടെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബംഗാൾ പിടിച്ചെടുത്തു. 2006-ൽ 235 സീറ്റുകൾ ഉണ്ടായിരുന്ന ഇടതുമുന്നണി വെറും 62 സീറ്റുകളിലേക്ക് അന്ന് ചുരുങ്ങുകയായിരുന്നു.
dsfsf

